ലണ്ടൻ: ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ പ്രതിരോധ പദ്ധതിയായ ‘ഓക്കസ്’ (AUKUS) ആണവ അന്തർവാഹിനി കരാർ വലിയ വെല്ലുവിളികൾ നേരിടുന്നതായി ബ്രിട്ടീഷ് പാർലമെന്റ് സമിതിയുടെ റിപ്പോർട്ട്. പദ്ധതിയുടെ സാമ്പത്തിക സ്രോതസ്സുകളിലും നിർമ്മാണ വേഗതയിലും വിള്ളലുകൾ വീണു തുടങ്ങിയതായാണ് ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസ് ഡിഫൻസ് കമ്മിറ്റി മുന്നറിയിപ്പ് നൽകുന്നത്.
ഏകദേശം 36,800 കോടി ഡോളർ (368 Billion AUD) ചെലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹദ് പദ്ധതി യാഥാർത്ഥ്യമാക്കാൻ ബ്രിട്ടീഷ് സർക്കാർ കൂടുതൽ പണവും രാഷ്ട്രീയ താൽപ്പര്യവും കാണിക്കേണ്ടതുണ്ടെന്ന് കമ്മിറ്റി ചെയർമാൻ തൻ ധേസി എംപി പറഞ്ഞു. നിക്ഷേപ പൈപ്പ്‌ലൈനിൽ ഇതിനകം തന്നെ തടസ്സങ്ങൾ നേരിട്ടു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യ-പസിഫിക് മേഖലയിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം പ്രതിരോധിക്കാനാണ് 2021-ൽ ഓസ്‌ട്രേലിയ ഈ കരാറിൽ ഒപ്പിട്ടത്.
കരാർ പ്രകാരം എട്ട് ആണവ അന്തർവാഹിനികളാണ് ഓസ്‌ട്രേലിയൻ നാവികസേനയ്ക്ക് ലഭിക്കേണ്ടത്. ഇതിൽ അഞ്ച് അന്തർവാഹിനികൾ ദക്ഷിണ ഓസ്‌ട്രേലിയയിൽ നിർമ്മിക്കാനാണ് നിലവിലെ പദ്ധതി. എന്നാൽ, ബ്രിട്ടനുമായി ചേർന്ന് ‘SSN-AUKUS’ എന്ന പുതിയ വിഭാഗം അന്തർവാഹിനികൾ വികസിപ്പിക്കുന്നതും നിർമ്മിക്കുന്നതും സങ്കീർണ്ണമായ പ്രക്രിയയാണെന്നും ഇതിന് ദശകങ്ങളോളം നീണ്ടുനിൽക്കുന്ന സാമ്പത്തിക സ്ഥിരത ആവശ്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2035-ഓടെ അഞ്ച് വിർജീനിയ ക്ലാസ് ആണവ അന്തർവാഹിനികൾ ഓസ്‌ട്രേലിയയ്ക്ക് വിൽക്കാനുള്ള അമേരിക്കയുടെ നീക്കത്തിലും ആശങ്കയുണ്ട്. അമേരിക്കൻ കപ്പൽശാലകളിലെ നിർമ്മാണ വേഗത കുറയുന്നത് ഈ കരാറിന് ഭീഷണിയായേക്കാം. പദ്ധതിയുടെ ഭാഗമായി അമേരിക്കയിലെയും ബ്രിട്ടനിലെയും കപ്പൽ നിർമ്മാണ വ്യവസായങ്ങളെ സഹായിക്കുന്നതിനായി ഓസ്‌ട്രേലിയൻ നികുതിദായകർ ഇതിനകം 1000 കോടി ഡോളർ (10 Billion AUD) നൽകിക്കഴിഞ്ഞു.
ദീർഘദൂര യാത്രയ്ക്കും കടലിനടിയിൽ മാസങ്ങളോളം ഒളിച്ചിരിക്കാനും ശേഷിയുള്ള ഈ അന്തർവാഹിനികൾ മേഖലയിലെ സുരക്ഷയ്ക്ക് അനിവാര്യമാണെന്നാണ് ഓസ്‌ട്രേലിയൻ സർക്കാരിന്റെ നിലപാട്. എന്നാൽ, 2050-ഓടെ മാത്രം പൂർത്തിയാകുന്ന ഈ പദ്ധതിയുടെ ഭാവി സാമ്പത്തിക പ്രതിസന്ധികളാൽ അനിശ്ചിതത്വത്തിലാകുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.

