ടൊറന്റോ: കാനഡയും അമേരിക്കയും സംയുക്തമായി നടത്തിയ വൻ മയക്കുമരുന്ന് വിരുദ്ധ അന്വേഷണത്തിൽ 21 പേർക്കെതിരെ കുറ്റം ചുമത്തി. പ്രതികളിൽ ഭൂരിഭാഗവും ഇന്ത്യൻ വംശജരാണെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) അറിയിച്ചു. അന്വേഷണത്തിനിടെ ഏകദേശം 1.7 ടൺ മയക്കുമരുന്നും 139 ദശലക്ഷം കനേഡിയൻ ഡോളർ വിലമതിക്കുന്ന ലഹരിവസ്തുക്കളും പിടിച്ചെടുത്തു.
‘പ്രോജക്ട് ബേ’ എന്ന പേരിൽ കാനഡയിലെയും അമേരിക്കയിലെയും വിവിധ നിയമപാലന ഏജൻസികൾ സംയുക്തമായാണ് അന്വേഷണം നടത്തിയത്. രാജ്യാതിർത്തി കടന്നുള്ള സംഘടിത മയക്കുമരുന്ന് കടത്ത് ശൃംഖലയെ ലക്ഷ്യമിട്ടായിരുന്നു നടപടി.
കേസിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ മയക്കുമരുന്ന് കടത്ത്, ഗൂഢാലോചന, സംഘടിത കുറ്റകൃത്യങ്ങളിൽ പങ്കാളിത്തം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ അറസ്റ്റ് ഉണ്ടാകാനിടയുണ്ടെന്നും അധികൃതർ അറിയിച്ചു.

