ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പിന്നിലായതായി റിപ്പോർട്ടുകൾ. തന്റെ ഉറച്ച കോട്ടയായ കൊളത്തൂർ മണ്ഡലത്തിലാണ് സ്റ്റാലിൻ ആദ്യ ഘട്ടങ്ങളിൽ പിന്നോട്ടുപോയത്.
വോട്ടെണ്ണലിന്റെ തുടക്കത്തിൽ നേരിയ ലീഡ് നിലനിർത്തിയിരുന്നെങ്കിലും, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ (EVM) വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ എതിർ സ്ഥാനാർത്ഥി മുന്നേറ്റം നടത്തുകയായിരുന്നു. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലത്തിൽ മുഖ്യമന്ത്രിക്ക് നേരിടേണ്ടി വന്ന ഈ തിരിച്ചടി ഡി.എം.കെ ക്യാമ്പുകളിൽ വലിയ നിശബ്ദത പടർത്തിയിട്ടുണ്ട്.
സംസ്ഥാനത്താകെ അണ്ണാ ഡി.എം.കെയും വിജയ് നയിക്കുന്ന ടി.വി.കെയും തമ്മിൽ കടുത്ത പോരാട്ടം നടക്കുമ്പോൾ ഭരണകക്ഷിയായ ഡി.എം.കെ സഖ്യം പലയിടങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന കാഴ്ചയാണ് നിലവിലുള്ളത്. ഉദയനിധി സ്റ്റാലിനും ചേപ്പോക്ക് മണ്ഡലത്തിൽ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.
തമിഴ് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഡി.എം.കെ – അണ്ണാ ഡി.എം.കെ ദ്വന്ദ്വ പോരാട്ടത്തിലേക്ക് ടി.വി.കെയുടെ കടന്നുവരവ് ഡി.എം.കെയുടെ വോട്ട് ബാങ്കിൽ വലിയ വിള്ളലുണ്ടാക്കിയെന്നാണ് പ്രാഥമിക വിശകലനങ്ങൾ സൂചിപ്പിക്കുന്നത്. വരും റൗണ്ടുകളിൽ സ്റ്റാലിൻ ലീഡ് തിരിച്ചുപിടിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്

