അഡ്‌ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയയിലെ എലിസബത്ത് പാർക്കിലുള്ള ഒരു വസതിയിൽ നിന്ന് സ്ഫോടകവസ്തുക്കളും മയക്കുമരുന്നും കണ്ടെടുത്ത സംഭവത്തിൽ 55-വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രാത്രി എലിസബത്ത് പാർക്കിലെ വെയ്‌ടൗൺ സ്ട്രീറ്റിലുള്ള വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് വിവിധതരം രാസവസ്തുക്കളും കഞ്ചാവ് ചെടികളും കണ്ടെത്തിയത്.
പ്രാഥമിക പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന രാസവസ്തുക്കൾ അതിതീവ്ര സ്ഫോടനശേഷിയുള്ളവയാണെന്ന് തിരിച്ചറിഞ്ഞു. ഇതേത്തുടർന്ന് സൗത്ത് ഓസ്‌ട്രേലിയൻ പോലീസിന്റെ ബോംബ് റെസ്‌പോൺസ് യൂണിറ്റിന്റെ സഹായം തേടുകയായിരുന്നു. സ്ഫോടകവസ്തുക്കൾ നിർമ്മിക്കാനുള്ള സാമഗ്രികൾ കൈവശം വെക്കുക, അവ നിർമ്മിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സൂക്ഷിക്കുക, കഞ്ചാവ് കൃഷി ചെയ്യുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് വീട്ടുടമയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രാത്രി മുഴുവൻ പോലീസ് സംഘം വീടിന് കാവൽ ഏർപ്പെടുത്തിയിരുന്നു. ഇന്ന് ബോംബ് റെസ്‌പോൺസ് യൂണിറ്റ് സ്ഥലത്തെത്തി സ്ഫോടകവസ്തുക്കൾ സുരക്ഷിതമായി നീക്കം ചെയ്യും. നിലവിൽ വെയ്‌ടൗൺ സ്ട്രീറ്റിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. ഈ പ്രദേശം സാധാരണ നിലയിലാകുന്നത് വരെ പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു. അയൽപക്കത്തെ വീടുകൾക്ക് നിലവിൽ ഭീഷണിയില്ലെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പേഴ്സുമായി (1800 333 000) ബന്ധപ്പെടാൻ പോലീസ് അഭ്യർത്ഥിച്ചു.

