ബെയ്ജിങ്: ചൈനയുടെ തെക്കൻ ഗുവാങ്സി മേഖലയിലുണ്ടായ കനത്ത മഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 39 ആയി. ഉഷ്ണമേഖലാ ചുഴലിക്കാറ്റായ മെയ്സാക്കിനെ തുടർന്നുണ്ടായ അതിശക്തമായ മഴയാണ് വ്യാപക നാശനഷ്ടങ്ങൾക്ക് കാരണമായത്. ഒമ്പത് പേരെ കാണാതായതായി അധികൃതർ അറിയിച്ചു.
കനത്ത മഴയെ തുടർന്ന് അണക്കെട്ട് ഭാഗികമായി തകർന്നതും മണ്ണിടിച്ചിലും സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കി. നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും റോഡുകളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. 1.3 ലക്ഷത്തിലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
ഇതിനിടെ കിഴക്കൻ ചൈനയിലേക്കും തായ്വാനിലേക്കും ശക്തമായ മറ്റൊരു ചുഴലിക്കാറ്റ് നീങ്ങുന്നതിനാൽ കൂടുതൽ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

