പാരീസ്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സ്’ (X), അതിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളായ ‘ഗ്രോക്ക്’ (Grok) എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ശതകോടീശ്വരൻ ഇലോൺ മസ്കിന് ഫ്രഞ്ച് അധികൃതർ സമൻസ് അയച്ചു. പാരീസിലെ ‘എക്സ്’ ഓഫീസുകളിൽ ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ റെയ്ഡ് നടത്തുകയും ചെയ്തു.
ഫ്രഞ്ച് രാഷ്ട്രീയത്തിൽ ഇടപെടാൻ ‘എക്സ്’ പ്ലാറ്റ്‌ഫോമിലെ അൽഗോരിതങ്ങൾ ദുരുപയോഗം ചെയ്തു എന്ന പരാതിയിലാണ് പ്രാഥമികമായി അന്വേഷണം ആരംഭിച്ചത്. കൂടാതെ, ലൈംഗിക ചുവയുള്ള ഡീപ് ഫേക്ക് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിലും, ഹോളോകോസ്റ്റ് നിഷേധിക്കുന്ന ഉള്ളടക്കങ്ങൾ ഗ്രോക്ക് എഐ വഴി പ്രചരിച്ചതിലും പ്ലാറ്റ്‌ഫോമിന് പങ്കുണ്ടോ എന്ന് അധികൃതർ പരിശോധിക്കുന്നുണ്ട്.
മസ്കിനും മുൻ സിഇഒ ലിൻഡ യാക്കാരിനോയ്ക്കും ഏപ്രിൽ 20-ന് ഹാജരാകാൻ നിർദ്ദേശിച്ച് ‘വോളന്ററി ഇന്റർവ്യൂ’വിനാണ് സമൻസ് അയച്ചിരിക്കുന്നത്. സംഭവസമയത്ത് പ്ലാറ്റ്‌ഫോമിന്റെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്നവർ എന്ന നിലയിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങൾ കൈവശം വെച്ചതിലും പ്രചരിപ്പിച്ചതിലും പ്ലാറ്റ്‌ഫോമിന് പങ്കുണ്ടോ എന്നും, ഡാറ്റാ പ്രോസസിംഗിൽ ക്രമക്കേടുകൾ നടന്നോ എന്നും ഫ്രഞ്ച് സൈബർ ക്രൈം പ്രോസിക്യൂട്ടർമാർ അന്വേഷിക്കുന്നുണ്ട്.

