മെൽബൺ: മെൽബൺ സിറ്റിക്ക് സമീപമുള്ള മെറി-ബെക്ക് സിറ്റി കൗൺസിൽ റെഡ് ബിൻ (മാലിന്യ ബിൻ) ശേഖരണം ആഴ്ചയിലൊരിക്കൽ എന്നതിൽ നിന്നും രണ്ടാഴ്ചയിലൊരിക്കലാക്കി കുറയ്ക്കാനൊരുങ്ങുന്നു. കൗൺസിലിന്റെ ഈ നീക്കം പ്രദേശവാസികൾക്കിടയിൽ വലിയ പ്രതിഷേധത്തിനും ഭിന്നതയ്ക്കും വഴിതുറന്നിരിക്കുകയാണ്. അടുത്ത വർഷം മുതൽ ശേഖരണത്തിൽ മാറ്റം വരുത്തിക്കൊണ്ട് 2027 ജൂലൈയോടെ പദ്ധതി പൂർണ്ണമായി നടപ്പിലാക്കാനാണ് കൗൺസിൽ ലക്ഷ്യമിടുന്നത്.
മാലിന്യത്തിന്റെ അളവ് കുറയ്ക്കാനും നികുതിദായകരുടെ പണം ലാഭിക്കാനുമാണ് ഈ നടപടിയെന്ന് കൗൺസിൽ അധികൃതർ വ്യക്തമാക്കുന്നു. ഹാഡ്‌ഫീൽഡ്, ബ്രൺസ്‌വിക്ക്, വെസ്റ്റ് ബ്രൺസ്‌വിക്ക് എന്നീ മേഖലകളിൽ നടത്തിയ പരീക്ഷണാടിസ്ഥാനത്തിലുള്ള മാറ്റത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചില കുടുംബങ്ങൾ പുതിയ രീതിയോട് വേഗത്തിൽ പൊരുത്തപ്പെട്ടപ്പോൾ, വലിയൊരു വിഭാഗം ജനങ്ങൾ ഇത് വലിയ ബുദ്ധിമുട്ടാണെന്ന് അറിയിച്ചു.
ആറ് മാസം നീണ്ടുനിന്ന പരീക്ഷണത്തിലൂടെ മാലിന്യത്തിന്റെ അളവ് 20 ശതമാനത്തോളം കുറയ്ക്കാൻ സാധിച്ചതായി കൗൺസിൽ വക്താവ് പറഞ്ഞു. ഈ രീതി കൗൺസിലിലുടനീളം വ്യാപിപ്പിക്കുകയാണെങ്കിൽ വർഷം തോറും ഒരു മില്യൺ ഡോളറിലധികം ലാഭിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ, കൗൺസിലിനുണ്ടാകുന്ന ഈ ലാഭം നികുതിദായകർക്ക് നേരിട്ട് എത്രത്തോളം ഗുണകരമാകുമെന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ അധികൃതർ തയ്യാറായിട്ടില്ല. ചരക്ക് നീക്കം വെട്ടിക്കുറയ്ക്കുന്നത് ശുചിത്വ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയിലാണ് ഒരു വിഭാഗം നിവാസികൾ.

