ഭോപ്പാൽ: രാജ്യത്തെ ചീറ്റ പുനരധിവാസ പദ്ധതിയായ ‘പ്രോജക്ട് ചീറ്റ’ നാല് വർഷം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ പദ്ധതിക്ക് ചരിത്രനേട്ടം. മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ഇന്ത്യയിൽ ജനിച്ച പെൺചീറ്റയായ കെ.ജി.പി 12 (KGP12) നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.
ഇന്ത്യയിലെ ചീറ്റ സംരക്ഷണ പ്രവർത്തനങ്ങളുടെയും സ്വാഭാവിക പ്രജനനത്തിന്റെയും വലിയ വിജയമാണിതെന്ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് വ്യക്തമാക്കി. നാല് പുതിയ ജീവനുകളുടെ ജനനം പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും പ്രതീകമാണെന്നും, പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച കുനോ നാഷണൽ പാർക്കിലെ ഉദ്യോഗസ്ഥർക്കും പ്രോജക്ട് ചീറ്റ സംഘത്തിനും അഭിനന്ദനങ്ങൾ നേരുന്നതായും അദ്ദേഹം പറഞ്ഞു. ചീറ്റക്കുഞ്ഞുങ്ങളുടെ ആരോഗ്യാവസ്ഥ വനംവകുപ്പ് അധികൃതർ നിരീക്ഷിച്ചുവരികയാണ്.

