തിരുവനന്തപുരം: വിരുന്ന് വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പ്രതികരിച്ചു. താൻ ഔദ്യോഗിക പരിപാടിക്കിടയിൽ ഭക്ഷണം കഴിച്ചതാണ് വിവാദമായതെന്നും അതിന്റെ പേരിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തുകയാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദുരന്തസാഹചര്യം ഉണ്ടായ ദിവസം രാവിലെ മുതൽ റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, ബന്ധപ്പെട്ട മന്ത്രിമാർ, ജില്ലാ കളക്ടർമാർ, എം.എൽ.എമാർ എന്നിവരുമായി നിരന്തരം ബന്ധപ്പെടുകയും സ്ഥലത്തെ സാഹചര്യം വിലയിരുത്തുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. താൻ സ്ഥലത്ത് എത്തേണ്ട സാഹചര്യമില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഉച്ചയ്ക്ക് ശേഷം ഭക്ഷണം കഴിച്ചതാണ് ഇപ്പോൾ വിവാദമാക്കിയിരിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി, “ഭക്ഷണം കഴിച്ചു, തെറ്റ് പറ്റിപ്പോയി. ഇനി മുതൽ ഭക്ഷണം കഴിക്കാതിരിക്കാം” എന്ന പരിഹാസരൂപത്തിലുള്ള പ്രതികരണവും നടത്തി. ഇത് ഹീനമായ അപവാദ പ്രചാരണമാണെന്നും അദ്ദേഹം ആരോപിച്ചു.

