രുദ്രപ്രയാഗ്: ഉത്തരാഖണ്ഡിലെ പ്രശസ്തമായ കേദാർനാഥ് ധാമിലെ നട ഇന്ന് ഭക്തർക്കായി തുറന്നു. മഞ്ഞുകാലത്തെ അടച്ചിടലിന് ശേഷം അക്ഷയതൃതീയ ദിനമായ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കേദാർനാഥ് ക്ഷേത്രത്തിന്റെ കവാടങ്ങൾ തീർത്ഥാടകർക്കായി തുറന്നുകൊടുത്തത്. ഇതോടെ ഈ വർഷത്തെ ചാർധാം തീർത്ഥാടനത്തിന് സജീവമായ തുടക്കമായി.
യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും ജില്ലാ ഭരണകൂടം പൂർത്തിയാക്കിയതായി രുദ്രപ്രയാഗ് ജില്ലാ മജിസ്ട്രേറ്റ് വിശാൽ മിശ്ര അറിയിച്ചു. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്. തീർത്ഥാടന പാതയിലെ ഹൈടെക് നിരീക്ഷണത്തിനായി 360 ഡിഗ്രി ക്യാമറകളും പ്രത്യേക കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. മെഡിക്കൽ ക്യാമ്പുകൾ, കുടിവെള്ളം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
കേദാർനാഥ് നട തുറന്നതിന് പിന്നാലെ നാളെ ബദരീനാഥ് ധാമിലെ നടയും ഭക്തർക്കായി തുറക്കും. യമുനോത്രി, ഗംഗോത്രി ധാമുകളിലെ നട കഴിഞ്ഞ ഞായറാഴ്ച തന്നെ തുറന്നിരുന്നു. ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഇത്തവണ ദർശനത്തിനായി ഇതിനോടകം രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേദാർനാഥ് ക്ഷേത്ര പരിസരം പുഷ്പങ്ങളാൽ അലംകൃതമാണ്. കനത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്ന പാതകളെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ വൃത്തിയാക്കിയാണ് തീർത്ഥാടനം സുഗമമാക്കിയത്

