ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരളത്തിന്റെ നിലപാടിനെ എതിർത്ത് തമിഴ്നാട് സർക്കാർ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിൽ പുതിയ പ്രഖ്യാപനം നടത്തി. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും അതിനായുള്ള കേരളത്തിന്റെ നീക്കങ്ങൾ തടയുമെന്നും സർക്കാർ വ്യക്തമാക്കി. നിലവിലെ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്നതിനുള്ള നിലപാടും സർക്കാർ ആവർത്തിച്ചു.
നിയമസഭയുടെ പുതിയ സമ്മേളനത്തിന് തുടക്കമിട്ട നയപ്രഖ്യാപന പ്രസംഗത്തിൽ, തമിഴ് തായ് വാഴ്ത്തിന് ശേഷവും ദേശീയഗാനത്തിനുമിടയിൽ സർക്കാർ വിവിധ നയപ്രഖ്യാപനങ്ങൾ അവതരിപ്പിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടും പ്രസംഗത്തിൽ ഉൾപ്പെടുത്തി.
മുൻ ഡിഎംകെ സർക്കാരിനെ വിമർശിച്ച സർക്കാർ, ലഹരി വ്യാപനം തടയുന്നതിൽ മുൻഭരണകൂടം പരാജയപ്പെട്ടതായി ആരോപിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തെ ശക്തമായി എതിർക്കുമെന്നും ത്രിഭാഷാ നയവുമായി കേന്ദ്രവിഹിതത്തെ ബന്ധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന രാഷ്ട്രീയ നിലപാടും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.

