പറവൂർ: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്ന മറ്റൊരു വാർത്ത കൂടി പുറത്തുവരുന്നു. യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുന്നതിനിടയിലും പറവൂർ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിന്നിലായിരിക്കുകയാണ്.
വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ മുന്നിലായിരുന്ന സതീശൻ, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെയാണ് പിന്നിലായത്. സംസ്ഥാനത്തെ ഭൂരിഭാഗം മണ്ഡലങ്ങളിലും യു.ഡി.എഫ് വ്യക്തമായ ലീഡ് നിലനിർത്തുമ്പോഴാണ് സ്വന്തം മണ്ഡലത്തിൽ പ്രതിപക്ഷ നേതാവിന് കാലിടറുന്നത് എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നിലവിൽ 97 സീറ്റുകളിൽ യു.ഡി.എഫും 38 സീറ്റുകളിൽ എൽ.ഡി.എഫും ആണ് ലീഡ് ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് 13 മന്ത്രിമാരും ഇതിനോടകം തന്നെ പിന്നിലായ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വി.ഡി. സതീശന്റെ ലീഡ് നിലയിലും ഇടിവുണ്ടായിരിക്കുന്നത്.
പറവൂരിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നതേയുള്ളൂ എന്നതിനാൽ വരും റൗണ്ടുകളിൽ ചിത്രം മാറാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, യു.ഡി.എഫിന് സംസ്ഥാനത്ത് വലിയ മുന്നേറ്റം ലഭിക്കുന്ന സമയത്ത് പ്രതിപക്ഷ നേതാവിന് നേരിടേണ്ടി വന്ന ഈ തിരിച്ചടി യു.ഡി.എഫ് ക്യാമ്പുകളിൽ നേരിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കനത്ത ജാഗ്രത തുടരുകയാണ്

