കൊൽക്കത്ത: ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർധിപ്പിച്ചുകൊണ്ട് മൂന്ന് തദ്ദേശീയമായി നിർമ്മിച്ച യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷൻ ചെയ്തു. കൊൽക്കത്തയിൽ നടന്ന വിപുലമായ ചടങ്ങിലാണ് ഐ എൻ എസ് ദുനഗിരി, ഐ എൻ എസ് സൻശോധക്, ഐ എൻ എസ് അഗ്രെ എന്നീ കപ്പലുകൾ ഔദ്യോഗികമായി സേനയുടെ ഭാഗമായത്.
നാവികസേനയുടെ വാർഷിപ് ഡിസൈൻ ബ്യൂറോ രൂപകൽപ്പന ചെയ്ത ഈ കപ്പലുകൾ പൂർണ്ണമായും ‘മേക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായാണ് നിർമ്മിച്ചിരിക്കുന്നത്. കപ്പലുകളുടെ ഘടകങ്ങളിൽ 75 ശതമാനവും തദ്ദേശീയമായി നിർമ്മിച്ചവയാണെന്നത് പദ്ധതിയുടെ വലിയ നേട്ടമാണ്. കപ്പൽ നിർമ്മാണത്തിന്റെ ഭാഗമായി 200-ൽ അധികം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (MSMEs) പ്രവർത്തിച്ചതായി നാവികസേന വ്യക്തമാക്കി. രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ തദ്ദേശീയ സാങ്കേതികവിദ്യയ്ക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് ഈ കപ്പലുകൾ നീറ്റിലിറക്കിയത്.

