കീവ്:റഷ്യ–യുക്രൈൻ യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തലിന് നിർദേശം മുന്നോട്ടുവച്ച് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരഡ് കുഷ്നറും റഷ്യയിലും യുക്രൈനിലും സന്ദർശനം നടത്താനിരിക്കെയാണ് സെലൻസ്കിയുടെ നിർദേശം.
പ്രതിനിധികളുടെ സന്ദർശനവുമായി ബന്ധപ്പെട്ട ചർച്ചകൾ സുഗമമായി നടത്തുന്നതിനായി യുക്രൈൻ വ്യോമാക്രമണം നടത്തില്ലെന്നും റഷ്യയും ഇതിന് സമാനമായി ആക്രമണങ്ങൾ നിർത്തിവയ്ക്കണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. യുഎസ് പ്രതിനിധികളുടെ സുരക്ഷിത യാത്രയ്ക്കും ചർച്ചകൾക്കാവശ്യമായ സാഹചര്യം ഒരുക്കുന്നതിനുമാണ് നിർദേശം.
വിട്ട്കോഫും കുഷ്നറും ആദ്യം മോസ്കോയും തുടർന്ന് കീവുമാണ് സന്ദർശിക്കുക. റഷ്യയുമായി സമാധാന കരാറിലേക്കുള്ള സാധ്യതകൾ ചർച്ച ചെയ്യുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. സെലൻസ്കിയുമായി കീവിൽ കൂടിക്കാഴ്ച നടത്തുമെന്ന് ഇരുവരും സ്ഥിരീകരിച്ചതായി അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.
അതിനിടെ, യുഎസ് പ്രതിനിധികളുടെ സന്ദർശനത്തിന് മുന്നോടിയായി റഷ്യയും യുക്രൈനും തമ്മിലുള്ള ആക്രമണങ്ങൾ തുടരുകയാണ്. സെപ്റ്റംബർ നാലിന് കീവിലെ യുക്രൈൻ സുരക്ഷാ സേവനത്തിന്റെ (SBU) ആസ്ഥാനത്തും റഷ്യൻ ആക്രമണമുണ്ടായി. ആക്രമണത്തിൽ ആളുകൾക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അടുത്തിടെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിന് സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന തർക്കങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. അതിനാൽ സെലൻസ്കിയുടെ വെടിനിർത്തൽ നിർദേശം യുദ്ധത്തിൽ യഥാർഥമായ ഇടവേള സൃഷ്ടിക്കുമോയെന്നത് റഷ്യയുടെ പ്രതികരണത്തെ ആശ്രയിച്ചിരിക്കും.

