ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ കാർ ആഴമേറിയ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗുജറാത്തിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്.
തിങ്കളാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. ദൽഹൗസിയിൽ നിന്ന് മനാലിയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് വാഹനം കകിറ പ്രദേശത്തിന് സമീപം നിയന്ത്രണം വിട്ട് ഏകദേശം 150 മുതൽ 300 മീറ്റർ ആഴമുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു. മഴയും മോശം കാലാവസ്ഥയും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം.
മരിച്ചവരിൽ അഞ്ച് പേർ ഗുജറാത്തിലെ ഭാവ്നഗർ സ്വദേശികളാണ്. വാഹനത്തിന്റെ ഡ്രൈവറും അപകടത്തിൽ മരിച്ചു. പ്രദേശവാസികളും രക്ഷാപ്രവർത്തകരും ചേർന്ന് നടത്തിയ ദൗത്യത്തിനൊടുവിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. രണ്ട് കുട്ടികളടക്കമുള്ള നാലുപേരെ ടാണ്ട മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

