വാഷിംഗ്ടൺ/ദുബായ്: ഇറാനും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന ഒരു മാസം പ്രായമുള്ള വെടിനിർത്തൽ കരാർ കടുത്ത പ്രതിസന്ധിയിലേക്ക്. ചൊവ്വാഴ്ച ഐക്യ അറബ് എമിറേറ്റ്സിനെ (യുഎഇ) ലക്ഷ്യമാക്കി ഇറാൻ വീണ്ടും മിസൈലാക്രമണം നടത്തിയതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി വീണ്ടും ശക്തമായി. ഹോർമുസ് കടലിടുക്ക് വഴി ചരക്ക് കപ്പലുകൾക്ക് സുരക്ഷിത പാതയൊരുക്കാൻ അമേരിക്കൻ നാവികസേന ‘പ്രോജക്ട് ഫ്രീഡം’ എന്ന പേരിൽ സൈനിക നീക്കം നടത്തുന്നതിനിടെയാണ് ഈ പ്രത്യാക്രമണം.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ യുഎഇക്ക് നേരെ ഇറാൻ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. അതേസമയം, മേഖലയിൽ അക്രമ സംഭവങ്ങൾ വർധിക്കുന്നുണ്ടെങ്കിലും വെടിനിർത്തൽ കരാർ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അവകാശപ്പെടുന്നത്. എന്നാൽ ഹോർമുസ് കടലിടുക്കിലെ യുഎസ് നീക്കം വെടിനിർത്തൽ കരാറിൻ്റെ ലംഘനമാണെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് കുറ്റപ്പെടുത്തി. നിലവിലെ സാഹചര്യം അമേരിക്കയ്ക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും തങ്ങൾ പോരാട്ടം തുടങ്ങിയിട്ടുപോലുമില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്കിലുണ്ടായ സംഘർഷത്തിൽ പത്ത് സിവിലിയൻ നാവികർ കൊല്ലപ്പെട്ടതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. കടലിടുക്ക് വഴി കപ്പലുകൾ കടന്നുപോകുന്നത് ഇറാൻ തടയുന്നത് അംഗീകരിക്കാനാവില്ലെന്നും ഇറാന്റെ തുറമുഖങ്ങൾ ഉപരോധിച്ചുകൊണ്ട് ഇതിന് മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഫെബ്രുവരി 28 മുതൽ ഭാഗികമായി അടഞ്ഞുകിടക്കുകയാണ്. ഇത് ആഗോള സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. ഏകദേശം 20,000 ജീവനക്കാരും എണ്ണൂറോളം കപ്പലുകളും നിലവിൽ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.
ഫെബ്രുവരിയിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ആരംഭിച്ച യുദ്ധം ഇപ്പോൾ ഇരുവിഭാഗവും വിട്ടുവീഴ്ച ചെയ്യാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. എണ്ണ വില വർധിക്കുന്നതും ആഗോള സാമ്പത്തിക മാന്ദ്യവും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടിയാകുന്നുണ്ട്. പാകിസ്ഥാൻ മുഖേന ഇരുരാജ്യങ്ങളും സമാധാന ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും ഇതുവരെയും വ്യക്തമായ തീരുമാനത്തിൽ എത്താനായിട്ടില്ല. ഇതിനിടെ, യുഎസ് കടലിൽ സാഹസികത തുടർന്നാൽ യുഎഇയും അമേരിക്കയും വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി മുന്നറിയിപ്പ് നൽകി.

