വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപം ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാനിയൻ ചരക്കുകപ്പൽ അമേരിക്കൻ സൈന്യം ബലംപ്രയോഗിച്ച് പിടിച്ചെടുത്തു. ഒമാൻ ഉൾക്കടലിൽ വെച്ചാണ് ‘ടൂസ്ക’ (TOUSKA) എന്ന കപ്പൽ യുഎസ് നാവികസേനയുടെ നിയന്ത്രണത്തിലായതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. കപ്പലിന്റെ എൻജിൻ റൂമിലേക്ക് വെടിവെച്ച് തകരാറിലാക്കിയ ശേഷമാണ് യുഎസ് മറീനുകൾ കപ്പലിൽ പ്രവേശിച്ചത്.
യുഎസ് നാവികസേനയുടെ മിസൈൽ ഡിസ്ട്രോയറായ യുഎസ്എസ് സ്പ്രൂവൻസ് (USS Spruance) ആറ് മണിക്കൂറോളം കപ്പലിന് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ മുന്നറിയിപ്പുകൾ അവഗണിച്ച് കപ്പൽ മുന്നോട്ട് നീങ്ങിയതോടെയാണ് വെടിവെപ്പ് ഉണ്ടായത്. കപ്പൽ നിലവിൽ അമേരിക്കൻ കസ്റ്റഡിയിലാണെന്നും പരിശോധനകൾ തുടരുകയാണെന്നും ട്രംപ് വ്യക്തമാക്കി.
സംഭവത്തെ ‘കടൽക്കൊള്ള’ എന്ന് വിശേഷിപ്പിച്ച ഇറാൻ സൈന്യം, ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചതായും ഇറാൻ ആരോപിച്ചു. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ ഈ സംഭവത്തോടെ വീണ്ടും രൂക്ഷമായിരിക്കുകയാണ്. ഇതിനെത്തുടർന്ന് പാകിസ്ഥാനിൽ നടക്കാനിരുന്ന സമാധാന ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറിയതായും റിപ്പോർട്ടുകളുണ്ട്

