അധ്യാപകരുടെ പണിമുടക്ക് ഒഴിവാക്കാൻ പുതിയ ഓഫറുമായി വിക്ടോറിയൻ സർക്കാർ; ഏകകാല ബോണസും ശമ്പള വർദ്ധനവും വാഗ്ദാനം ചെയ്തു

മെൽബൺ: പൊതുവിദ്യാലയങ്ങളിലെ അധ്യാപകരും ജീവനക്കാരും പ്രഖ്യാപിച്ച മൂന്നാം ഘട്ട സംസ്ഥാനതല പണിമുടക്ക് ഒഴിവാക്കാനായി പുതിയ ശമ്പള പരിഷ്കരണ നിർദ്ദേശവുമായി വിക്ടോറിയൻ സർക്കാർ. വിക്ടോറിയൻ വിദ്യാഭ്യാസ മന്ത്രി ഗേബ്രിയേൽ വില്യംസ് തിങ്കളാഴ്ച രാവിലെയോടെ ഓസ്‌ട്രേലിയൻ എഡ്യൂക്കേഷൻ യൂണിയന്റെ (AEU) വിക്ടോറിയൻ ഘടകത്തിന് മുന്നിൽ നിർദ്ദേശം സമർപ്പിച്ചു.

നാല് വർഷത്തിനിടെ 28.3 ശതമാനം ശമ്പള വർദ്ധനവ് വാഗ്ദാനം ചെയ്യുന്ന മുൻ നിർദ്ദേശത്തിന് പുറമെ, പുതിയ കരാർ നിലവിൽ വരുമ്പോൾ അധ്യാപകർക്കും പിന്തുണ ജീവനക്കാർക്കും 2,000 ഡോളറിന്റെ ഏകകാല ബോണസ് (One-off bonus) നൽകുമെന്നും പുതിയ ഓഫറിൽ വ്യക്തമാക്കുന്നു. കൂടാതെ, ശമ്പള സ്കെയിലിന്റെ ഉയർന്ന ഘട്ടത്തിലുള്ള ജീവനക്കാർക്ക് പ്രതിവർഷം 1 ശതമാനം വീതം ലംപ്-സം തുകയും വാഗ്ദാനം ചെയ്തിട്ടുണ്ട്. നേരിട്ടുള്ള അധ്യാപന മണിക്കൂറുകളുടെ പരിധി നിലനിർത്താനും വാർഷിക യോഗങ്ങളുടെ സമയം കുറയ്ക്കാനുമുള്ള മുൻ തീരുമാനങ്ങൾ പുതിയ കരാറിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

സർക്കാരുമായി ഒരു വർഷത്തിലേറെയായി തുടരുന്ന ചർച്ചകൾക്കിടെ മാർച്ച്, ജൂലൈ മാസങ്ങളിൽ നടത്തിയ പ്രക്ഷോഭങ്ങൾക്ക് ശേഷമാണ് ആഗസ്റ്റ് 19-ന് 24 മണിക്കൂർ പണിമുടക്കിന് ജീവനക്കാർ ആഹ്വാനം ചെയ്തത്. പുതിയ ഓഫർ സ്വീകരിച്ചില്ലെങ്കിൽ ഈ സമരം മുൻ നിശ്ചയിച്ച പ്രകാരം മുന്നോട്ട് പോകും. ഏകദേശം 5 ശതകോടി ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ പുതിയ നിർദ്ദേശം അധ്യാപകർക്ക് ഏറെ ആകർഷകമാണെന്ന് ബെൻ കരോളിന് പകരം ചൊവ്വാഴ്ച പുതിയ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ ഗേബ്രിയേൽ വില്യംസ് പറഞ്ഞു.

സർക്കാർ സമർപ്പിച്ച പുതിയ ഓഫർ ഗൗരവമായി പരിഗണിക്കുമെന്ന് എ.ഇ.യു വിക്ടോറിയൻ ബ്രാഞ്ച് പ്രസിഡന്റ് ജസ്റ്റിൻ മുള്ളാലി അറിയിച്ചു. അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നതും സമരവുമായി മുന്നോട്ട് പോകുന്നതുമടക്കമുള്ള കാര്യങ്ങൾ യൂണിയന്റെ പ്രൈമറി, സെക്കൻഡറി സെക്ടർ കൗൺസിൽ യോഗം ചേർന്ന ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *