വാഷിംഗ്ടൺ: അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്ത് ഉണ്ടായ വെടിവെപ്പിൽ എട്ട് കുട്ടികൾ ഉൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെ ലൂസിയാനയിലെ ഷ്രെവ്‌പോർട്ടിലാണ് (Shreveport) നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കൊല്ലപ്പെട്ട കുട്ടികൾ ഒന്ന് മുതൽ 14 വയസ്സ് വരെയുള്ളവരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
കുടുംബ തർക്കത്തെത്തുടർന്നാണ് അക്രമി വെടിയുതിർത്തതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് വീടുകളിലായാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട കുട്ടികളിൽ ചിലർ അക്രമിയുടെ ബന്ധുക്കൾ തന്നെയാണെന്ന് പോലീസ് വക്താവ് ക്രിസ് ബോർഡലോൺ അറിയിച്ചു. വെടിവെപ്പിന് ശേഷം കാർ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടരുകയും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പ്രതി കൊല്ലപ്പെടുകയും ചെയ്തു.

