ന്യൂഡൽഹി: റഷ്യ–ഉക്രൈൻ യുദ്ധത്തിൽ പങ്കെടുത്ത 10 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. റഷ്യയിൽ ജോലി തേടി പോയ ഇന്ത്യക്കാരിൽ ചിലർ യുദ്ധത്തിൽപ്പെട്ട് മരിച്ചതായി കേന്ദ്രം കോടതിയിൽ വിശദീകരിച്ചു
26 ഇന്ത്യക്കാരുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴാണ് കേന്ദ്രം ഈ വിവരം കോടതിയിൽ അറിയിച്ചത്. ഇവരിൽ പലരും റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയ ശേഷം യുദ്ധത്തിൽ പങ്കെടുക്കാൻ നിർബന്ധിതരായെന്നാണ് കുടുംബങ്ങൾ ആരോപിക്കുന്നത്
അതേസമയം, ചിലർ സ്വമേധയാ കരാറുകളിൽ ഒപ്പുവെച്ച് റഷ്യൻ സൈന്യത്തിനൊപ്പം യുദ്ധത്തിൽ പങ്കെടുത്തതായും കേന്ദ്രം കോടതിയെ അറിയിച്ചു. ഏജന്റുമാർ വഴി തെറ്റിദ്ധരിപ്പിക്കപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ടാകാമെന്നും സർക്കാർ വ്യക്തമാക്കി.26 പേരിൽ 10 പേർ മരിച്ചതായി സ്ഥിരീകരിച്ചപ്പോൾ, ഒരാൾ ക്രിമിനൽ കേസിൽ തടവിലാണെന്നും മറ്റൊരാൾ സ്വമേധയാ തുടരുന്നതായും കോടതിയിൽ അറിയിച്ചു
ബാക്കി ഇന്ത്യക്കാരുടെ സുരക്ഷയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബങ്ങൾ കോടതിയെ സമീപിച്ചത്. വിഷയത്തിൽ വിശദമായ നില റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി കേന്ദ്രത്തോട് നിർദേശിച്ചിട്ടുണ്ട്

