വളാഞ്ചേരി: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഇരുപതോളം പോക്സോ കേസുകളിൽ പ്രതിയായ മദ്രസ അധ്യാപകനെ വളാഞ്ചേരി പോലീസ് അതിസാഹസികമായി പിടികൂടി. മലപ്പുറം ആതവനാട് കുറുമ്പത്തൂർ സ്വദേശിയായ എം.കെ. മുഹമ്മദ് (39) ആണ് ബിഹാറിൽ വെച്ച് പോലീസ് വലയിലായത്. പ്രായപൂർത്തിയാകാത്ത നിരവധി ആൺകുട്ടികളെ ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം വർഷങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ഇതിനിടെ ബിഹാർ അതിർത്തി വഴി നേപ്പാളിലേക്ക് കടക്കാനും അവിടെനിന്ന് വിദേശത്തേക്ക് രക്ഷപ്പെടാനും പ്രതി പദ്ധതിയിട്ടിരുന്നു. ഈ നീക്കം മുൻകൂട്ടി അറിഞ്ഞ കേരള പോലീസ് സംഘം ബിഹാറിലെത്തി പ്രതിയെ വളയുകയായിരുന്നു. പ്രതിയെ കേരളത്തിലെത്തിച്ച് കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.

