ന്യൂഡൽഹി: സിപിഎം പോളിറ്റ് ബ്യൂറോയുടെ രണ്ടുദിവസത്തെ യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. കേരളത്തിലും പശ്ചിമ ബംഗാളിലും പാർട്ടിക്ക് നേരിട്ട തെരഞ്ഞെടുപ്പ് തിരിച്ചടിയാണ് യോഗത്തിലെ പ്രധാന ചർച്ചാവിഷയം.
കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഭരണവിരുദ്ധ വികാരം മാത്രമല്ല, സംഘടനാതലത്തിലെ വീഴ്ചകളും തോൽവിക്ക് കാരണമായെന്ന വിലയിരുത്തലാണ് പാർട്ടി നേതൃത്വത്തിനുള്ളതെന്ന് സൂചനയുണ്ട്.
പ്രതിപക്ഷ നേതൃസ്ഥാനം ആരെടുക്കുമെന്ന കാര്യവും യോഗത്തിൽ ചർച്ചയായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കുമോ എന്നതിലാണ് പ്രധാന ശ്രദ്ധ. അദ്ദേഹം താത്പര്യം പ്രകടിപ്പിക്കാത്ത പക്ഷം കെ എൻ ബാലഗോപാൻ അടക്കമുള്ള നേതാക്കളുടെ പേരുകളും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
യോഗത്തിൽ സിപിഎം കേന്ദ്രനേതൃത്വത്തോടൊപ്പം കേരള സംസ്ഥാന നേതൃത്വവും പങ്കെടുക്കും. തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യം, സംഘടനാ പുനഃസംഘടന, മുന്നോട്ടുള്ള രാഷ്ട്രീയ തന്ത്രങ്ങൾ എന്നിവയും ചർച്ചയാകുമെന്നാണ് വിവരം.

