അറ്റ്ലാന്റ: ഫിഫ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ‘എ’യിൽ നടന്ന ആവേശകരമായ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കും ദക്ഷിണാഫ്രിക്കയും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോൾ വീതം (1-1) നേടി. ഈ സമനിലയോടെ ഗ്രൂപ്പിൽ ഇരു ടീമുകൾക്കും രണ്ട് മത്സരങ്ങളിൽ നിന്ന് ഓരോ പോയിന്റ് വീതമായി.
മത്സരത്തിന്റെ തുടക്കത്തിൽ ചെക്ക് റിപ്പബ്ലിക്കിന്റെ ആധിപത്യമാണ് പ്രകടമായത്. കളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ മൈക്കൽ സാദിലെക്കിലൂടെ ചെക്ക് റിപ്പബ്ലിക് മുന്നിലെത്തിയിരുന്നു. എന്നാൽ ഗോൾ വഴങ്ങിയതോടെ ആക്രമണം ശക്തമാക്കിയ ദക്ഷിണാഫ്രിക്ക, ചെക്ക് പ്രതിരോധത്തിന് നിരന്തരം ഭീഷണി ഉയർത്തി. ഇരുപക്ഷത്തും മികച്ച മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.
ഒടുവിൽ മത്സരത്തിന്റെ 80-ാം മിനിറ്റിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിക്കുന്നത്. ചെക്ക് ബോക്സിനുള്ളിൽ വെച്ച് പാവെൽ സുൽക്കിന്റെ കൈയിൽ പന്ത് തട്ടിയതിനെ തുടർന്നാണ് റഫറി പെനാൽറ്റി വിധിച്ചത്. കിക്ക് എടുത്ത തെബോഹോ മൊക്കൊയ്ന പന്ത് കൃത്യമായി വലയിലെത്തിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് സമനില സമ്മാനിച്ചു.
തുടർന്ന് വിജയഗോളിനായി ഇരുടീമുകളും കടുത്ത ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും കൂടുതൽ ഗോളുകളൊന്നും പിറന്നില്ല. മത്സരത്തിൽ ദക്ഷിണാഫ്രിക്ക 17 ഷോട്ടുകൾ ഉതിർത്തപ്പോൾ, ചെക്ക് റിപ്പബ്ലിക് 12 ഷോട്ടുകളാണ് തൊടുത്തത്. മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടും ചെക്ക് റിപ്പബ്ലിക്കിന് ഒന്നും മഞ്ഞക്കാർഡുകൾ ലഭിച്ചു.

