ചെന്നൈ: ആറു പതിറ്റാണ്ടിലേറെയായി ദ്രാവിഡ കക്ഷികൾ ഭരിക്കുന്ന തമിഴ്നാട്ടിൽ ആദ്യമായി സഖ്യ സർക്കാർ രൂപംകൊള്ളുന്നു. പുതിയ സർക്കാരിന് ബുധനാഴ്ച നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ നിർദേശം നൽകി.
ഗവർണറുമായി കൂടിക്കാഴ്ച നടത്തിയ സംഘത്തിൽ വിജയിനൊപ്പം കോൺഗ്രസിനെ പ്രതിനിധീകരിച്ച് തമിഴ്നാട് ചുമതലയുള്ള എഐസിസി സെക്രട്ടറി ഗിരീഷ് ചോദങ്കർ, തമിഴ്നാട് പിസിസി അധ്യക്ഷൻ കെ. സെൽവപെരുന്തഗെ, സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം, എംപി സു. വെങ്കിടേശ്വൻ എന്നിവരും പങ്കെടുത്തു. സിപിഐ, മുസ്ലിം ലീഗ് നേതാക്കളും സംഘത്തിലുണ്ടായിരുന്നു.
ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. വിജയ് ടീമിൽ നിന്ന് ബസി എൻ. ആനന്ദ്, ആധവ് അർജുന്, കെ.എ. സെങ്കോട്ടയ്യൻ, മുൻ ഐആർഎസ് ഉദ്യോഗസ്ഥൻ അരുൺ രാജ് എന്നിവർ മന്ത്രിമാരാകുമെന്നാണ് റിപ്പോർട്ട്. കോൺഗ്രസിൽ നിന്ന് തരഗൈ കൂത്ത്ബെർട്ടും പി. വിശ്വനാഥനും മന്ത്രിസഭയിലെത്തുമെന്നും സൂചനയുണ്ട്.
നാളെ പ്രോടേം സ്പീക്കർ തെരഞ്ഞെടുപ്പും അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടക്കും. വിശ്വാസപ്രമേയത്തിന് മുമ്പ് സ്പീക്കർ തെരഞ്ഞെടുപ്പും പൂർത്തിയാക്കേണ്ടതുണ്ട്. കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ് എന്നീ കക്ഷികളാണ് സഖ്യത്തിന്റെ ഭാഗമായിരിക്കുന്നത്.

