ആഗോള എണ്ണ വിതരണത്തിന്റെ നിർണ്ണായക പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. കടലിടുക്ക് വഴി കടന്നുപോകാൻ ശ്രമിച്ച കപ്പലുകൾക്ക് നേരെ ഇറാൻ നാവികസേന വെടിയുതിർത്തതായും ഇതിൽ ഇന്ത്യൻ കപ്പലുകൾ ഉൾപ്പെട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതേത്തുടർന്ന് ഇന്ത്യ ഇറാന്റെ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
യുഎസ് ഏർപ്പെടുത്തിയ ഉപരോധം തുടരുന്നതിൽ പ്രതിഷേധിച്ചാണ് ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചത്.തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലും ഈ പാതയിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചു. വെടിവെപ്പിനെത്തുടർന്ന് ഇന്ത്യൻ കപ്പലുകൾക്ക് യാത്ര തുടരാനാകാതെ ഒമാൻ തീരത്തേക്ക് പിൻവാങ്ങേണ്ടി വന്നു.
ഇന്ത്യൻ കപ്പലുകൾ ലക്ഷ്യം വെക്കപ്പെട്ടതിൽ വിദേശകാര്യ മന്ത്രാലയം കടുത്ത ആശങ്ക രേഖപ്പെടുത്തി.നേരത്തെ തായ്‌ലൻഡ് കപ്പലായ ‘മയൂരി നാരി’ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഇപ്പോൾ നേരിട്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെയും ആക്രമണശ്രമം ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ നാവികസേന മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

