ഏഥൻസ്: ഗാസയിലെ ഇസ്രായേൽ നാവിക ഉപരോധം ലംഘിക്കാൻ ലക്ഷ്യമിട്ട് പുറപ്പെട്ട ‘ഗ്ലോബൽ സമുദ് ഫ്ലോട്ടില്ല’ (GSF) സഹായക്കപ്പൽ വ്യൂഹത്തെ അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ച് ഇസ്രായേൽ സേന തടഞ്ഞു. കപ്പലിലുണ്ടായിരുന്ന ഭൂരിഭാഗം മനുഷ്യാവകാശ പ്രവർത്തകരെയും ഗ്രീസിലെ ക്രീറ്റ് ദ്വീപിൽ വെച്ച് മോചിപ്പിച്ചു. എന്നാൽ രണ്ട് പേരെ ഇസ്രായേൽ ഇപ്പോഴും കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്.
വ്യാഴാഴ്ച ക്രീറ്റ് ദ്വീപിന് സമീപം വെച്ചാണ് 22 ബോട്ടുകളിലായി എത്തിയ 175-ഓളം പ്രവർത്തകരെ ഇസ്രായേൽ സൈന്യം പിടികൂടിയത്. ഗാസയിൽ നിന്ന് ഏകദേശം 965 കിലോമീറ്റർ അകലെ, അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചാണ് ഇസ്രായേൽ ഈ നടപടി സ്വീകരിച്ചതെന്നും ഇത് “കടൽക്കൊള്ള”യാണെന്നും കപ്പൽ വ്യൂഹത്തിന്റെ സംഘാടകർ ആരോപിച്ചു. എന്നാൽ ഈ നീക്കം വെറുമൊരു “പ്രചാരണ തന്ത്രം” (PR Stunt) മാത്രമാണെന്നാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.
പിടികൂടിയവരിൽ സൈഫ് അബു കെഷെക്, തിയാഗോ ആവില എന്നിവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇസ്രായേലിലേക്ക് മാറ്റി. ഇവരിൽ ഒരാൾക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും മറ്റൊരാൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നുമാണ് ഇസ്രായേൽ ആരോപിക്കുന്നത്. ഇവരെ ഉടനടി മോചിപ്പിക്കണമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടു.
ഓസ്ട്രേലിയക്കാരും ഗ്രീക്കുകാരും ഉൾപ്പെടെയുള്ള മറ്റ് പ്രവർത്തകരെ ഗ്രീക്ക് നാവികസേനയുടെ സഹായത്തോടെ ക്രീറ്റിലെത്തിച്ചു. ഇവർക്ക് താമസസൗകര്യമൊരുക്കാനും തിരികെ നാട്ടിലെത്തിക്കാനുമുള്ള നയതന്ത്ര സഹായങ്ങൾ നൽകുമെന്ന് ഗ്രീക്ക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ഇസ്രായേലിന്റെ നടപടിയെ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പിന്തുണച്ചു.
രണ്ടാഴ്ച മുൻപ് സ്പെയിൻ, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽ നിന്നായി 58 ബോട്ടുകളുമായാണ് സഹായക്കപ്പൽ വ്യൂഹം യാത്ര തുടങ്ങിയത്. വ്യാഴാഴ്ച നടന്ന റെയ്ഡിനിടെ ഇസ്രായേൽ സൈന്യം ബോട്ടുകൾ തകർക്കുകയും പ്രവർത്തകരെ അക്രമിക്കുകയും ചെയ്തതായി സംഘാടകർ പറഞ്ഞു. ശേഷിക്കുന്ന 36 ബോട്ടുകൾ ക്രീറ്റിന്റെ തെക്കൻ തീരത്തിന് സമീപം തുടരുകയാണ്.

