കണ്ണൂർ: എക്സിറ്റ് പോൾ ഫലങ്ങളെക്കാൾ വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെ.സി വേണുഗോപാൽ പറഞ്ഞു.മെയ് 4 യുഡിഎഫിന്റെ ദിവസമായിരിക്കുമെന്നും ഫലത്തിൽ അദ്ഭുതങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. എക്സിറ്റ് പോളുകളെ ആശ്രയിച്ചല്ല യുഡിഎഫ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് സർക്കാരിനെതിരായ ശക്തമായ വികാരവും “ഇന്ദിരാ ഗ്യാരന്റി” പോലുള്ള വാഗ്ദാനങ്ങളോടുള്ള ജനപിന്തുണയും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് വേണുഗോപാലിന്റെ വിലയിരുത്തൽ.
മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല. ഇത്തരം കാര്യങ്ങളിൽ തുറന്ന ചര്‍ച്ച വേണ്ടെന്നത് പാർട്ടി നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള ചോദ്യങ്ങൾ എൽഡിഎഫ് നേതാക്കളോടും ചോദിക്കണമെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെട്ട വേണുഗോപാൽ, ഏകപക്ഷീയമായ സമീപനം ഒഴിവാക്കണമെന്നും പറഞ്ഞു.
എക്സിറ്റ് പോളുകൾക്കുള്ള വ്യത്യസ്ത രാഷ്ട്രീയ വിലയിരുത്തലുകൾക്കിടെ അന്തിമഫലം വോട്ടെണ്ണൽ ദിനത്തിൽ വ്യക്തമാകുമെന്നതാണ് നിലവിലെ സ്ഥിതി.

