തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ എൽ.ഡി.എഫിന് കനത്ത തിരിച്ചടി. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം എൽ.ഡി.എഫിന്റെ ലീഡ് വെറും 39 മണ്ഡലങ്ങളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ചരിത്രപരമായ മുന്നേറ്റം നടത്തുന്ന യു.ഡി.എഫ് നൂറിലേക്ക് അടുക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം ദൃശ്യമാകുന്നത്.
സംസ്ഥാനത്തെ ഭൂരിഭാഗം മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ വ്യക്തമായ ഭൂരിപക്ഷം നിലനിർത്തുന്നു. വോട്ടെണ്ണൽ മൂന്നാം മണിക്കൂർ പിന്നിടുമ്പോൾ പ്രതിപക്ഷ മുന്നണി കേവല ഭൂരിപക്ഷവും കടന്ന് വലിയ വിജയത്തിലേക്ക് കുതിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പല റൗണ്ടുകളിലും പിന്നിലായി തുടരുന്നത് എൽ.ഡി.എഫ് ക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്. 14 ഓളം മന്ത്രിമാർ പരാജയഭീതിയിലാണെന്നാണ് സൂചന.ശക്തമായ ഭരണവിരുദ്ധ വികാരം വോട്ടെണ്ണലിൽ പ്രതിഫലിക്കുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇടതുകോട്ടകളായ കണ്ണൂർ, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ പോലും യു.ഡി.എഫ് അട്ടിമറി മുന്നേറ്റം നടത്തുന്നു.
യു.ഡി.എഫ് സുനാമി ആഞ്ഞടിക്കുന്നതോടെ കേരളത്തിൽ വലിയൊരു രാഷ്ട്രീയ മാറ്റത്തിനാണ് കളമൊരുങ്ങുന്നത്. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ എൽ.ഡി.എഫിന്റെ സീറ്റ് നില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ ട്രെൻഡുകൾ സൂചിപ്പിക്കുന്നത്. യു.ഡി.എഫ് പ്രവർത്തകർ സംസ്ഥാനത്തുടനീളം വിജയാഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

