മുംബൈ: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) യൂണിറ്റിൽ നടന്നതായി പറയപ്പെടുന്ന നിർബന്ധിത മതപരിവർത്തനക്കേസിലെ പ്രധാന പ്രതി നിദ ഖാൻ താൻ ഗർഭിണിയാണെന്ന് അവകാശപ്പെട്ടു. നിലവിൽ മുംബൈയിലുള്ള താൻ തന്റെ ആദ്യ കൺമണിയെ പ്രതീക്ഷിച്ചിരിക്കുകയാണെന്നും അതിനാൽ കോടതിയുടെ ഭാഗത്തുനിന്ന് ഇളവുകൾ വേണമെന്നും നിദ ഖാൻ ആവശ്യപ്പെട്ടതായി അവരുടെ കുടുംബം അറിയിച്ചു.
ഐടി ഭീമനായ ടിസിഎസിലെ ഉദ്യോഗസ്ഥയായിരുന്ന നിദ ഖാൻ, ജോലി ചെയ്യുന്ന യുവതികളെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും അവരെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയും ചെയ്തു എന്നാണ് കേസ്. ഈ കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിദ ഖാൻ ഒളിവിലാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇപ്പോൾ താൻ ഗർഭിണിയാണെന്ന വെളിപ്പെടുത്തലുമായി അവർ രംഗത്തെത്തിയിരിക്കുന്നത്.
ടിസിഎസിലെ യുവതികളായ ജീവനക്കാരെ പ്രത്യേക മുറികളിൽ ഒറ്റപ്പെടുത്തി താമസിപ്പിക്കുകയും അവരുടെ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നതായി ചില ഇരകൾ മൊഴി നൽകിയിരുന്നു. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട വലിയൊരു ശൃംഖല തന്നെ ഈ പ്രവർത്തനങ്ങൾക്ക് പിന്നിലുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നത്. കേസിനെത്തുടർന്ന് 120-ഓളം ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.നിദ ഖാന്റെ വെളിപ്പെടുത്തൽ കേസന്വേഷണത്തെ എപ്രകാരം ബാധിക്കുമെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും. അതേസമയം, കേസിൽ ഉൾപ്പെട്ട മറ്റ് ഏഴ് പേരെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

