ഭുവനേശ്വർ: രാഷ്ട്രപതി ദ്രൗപദി മുർമു മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഒഡീഷയിലെത്തി. സന്ദർശനത്തിന്റെ ഭാഗമായി ഭുവനേശ്വർ, കട്ടക്ക്, ഗഞ്ചം ജില്ലകളിലെ വിവിധ പരിപാടികളിൽ രാഷ്ട്രപതി പങ്കെടുക്കും.
ഉച്ചയ്ക്ക് ശേഷം ഭുവനേശ്വറിൽ വിമാനമിറങ്ങിയ രാഷ്ട്രപതി, വൈകുന്നേരം കട്ടക്കിലെ ബനാരയിൽ നിർമ്മിച്ച ജഗദ്ഗുരു കൃപാലു സർവകലാശാല ഉദ്ഘാടനം ചെയ്യും. നാളെ ഭുവനേശ്വറിൽ നിന്ന് പ്രത്യേക ട്രെയിനിൽ ബെർഹാംപൂരിലേക്ക് തിരിക്കുന്ന രാഷ്ട്രപതി, തുടർന്ന് ഗഞ്ചം ജില്ലയിലെ തപ്തപാനിയിലുള്ള മാ കന്ദ്ഹുനി ദേവി ക്ഷേത്രത്തിലും ശിവക്ഷേത്രത്തിലും ദർശനം നടത്തും.
രാഷ്ട്രപതിയുടെ വരവിനോടനുബന്ധിച്ച് ഭുവനേശ്വറിലും കട്ടക്കിലും കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസും സുരക്ഷാ ഏജൻസികളും ഒരുക്കിയിട്ടുള്ളത്. സുരക്ഷയുടെ ഭാഗമായി ബെർഹാംപൂർ റെയിൽവേ സ്റ്റേഷൻ, തപ്തപാനി ക്ഷേത്ര സമുച്ചയം, ആർമി എയർ ഡിഫൻസ് കോളേജ് എന്നീ മേഖലകളെ ‘നോ-ഫ്ലൈ സോൺ’ ആയി പ്രഖ്യാപിച്ചിട്ടുണ്ട്

