ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനായി പാകിസ്താന്റെ മധ്യസ്ഥതയിൽ നടക്കാനിരുന്ന സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായി. ഇറാന്റെ ചരക്കുകപ്പൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്തതും തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയ ഉപരോധവുമാണ് ചർച്ചകൾക്ക് തിരിച്ചടിയായത്.
ഹോർമുസ് കടലിടുക്കിന് സമീപം ഇറാന്റെ പതാക വഹിച്ച ‘തൗസ്ക’ (Touska) എന്ന ചരക്കുകപ്പൽ യുഎസ് നാവികസേന വെടിവെച്ച് പിടിച്ചെടുത്തു. ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനാലാണ് കപ്പലിന്റെ എൻജിൻ റൂമിലേക്ക് വെടിയുതിർത്തതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
അമേരിക്കയുടെ നടപടിയെ ‘കടൽക്കൊള്ള’ എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. ഇത് വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും ശക്തമായ മറുപടി നൽകുമെന്നും ഇറാന്റെ ജോയിന്റ് മിലിട്ടറി കമാൻഡ് മുന്നറിയിപ്പ് നൽകി. നിലവിൽ ഇസ്ലാമാബാദിൽ നടക്കാനിരുന്ന ചർച്ചകളിൽ പങ്കെടുക്കാൻ പദ്ധതിയൊന്നുമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.
ഇറാന്റെ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ കടുത്ത നാവിക ഉപരോധം സമാധാന ചർച്ചകൾക്ക് തടസ്സമാണെന്ന് പാകിസ്താൻ സൈനിക മേധാവി അസീം മുനീർ പ്രസിഡന്റ് ട്രംപിനെ അറിയിച്ചു. ഈ ഉപദേശം പരിഗണിക്കാമെന്ന് ട്രംപ് മറുപടി നൽകിയതായാണ് റിപ്പോർട്ട്.ഹോർമുസ് കടലിടുക്കിലെ ഈ പുതിയ നീക്കങ്ങൾ മേഖലയിൽ വലിയ രാഷ്ട്രീയ-സൈനിക അനിശ്ചിതത്വത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

