ന്യൂഡൽഹി: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ ഡിന്നറിനിടെ ഉണ്ടായ വെടിവെപ്പ് സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ ആശ്വാസം തോന്നിയതായും മോദി എക്സിലൂടെ അറിയിച്ചു. ശനിയാഴ്ച രാത്രി വാഷിംഗ്ടണിലെ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ വാർഷിക വിരുന്നിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. സംഭവത്തെ തുടർന്ന് ട്രംപ്, ഫസ്റ്റ് ലേഡി മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവരടക്കം പ്രമുഖരെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
വെടിവെപ്പ് നടത്തിയ അക്രമിയെ സുരക്ഷാസേന കീഴ്പ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവം അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ്.

