ബ്രിസ്ബേൻ പള്ളിയിൽ വിശ്വാസികളെ ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ; വര്‍ദ്ധിച്ചു വരുന്ന ഇസ്ലാം വിരോധത്തില്‍ ആശങ്കയെന്ന് സംഘടനകൾ

ബ്രിസ്ബേൻ: ബ്രിസ്ബേൻ പള്ളിയിൽ പ്രാർത്ഥനയിൽ ഏർപ്പെട്ടിരുന്ന വിശ്വാസികളെ തോക്ക് ചൂണ്ടി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ പത്തരയോടെ ബ്രിസ്ബേൻ ബാൾഡ് ഹിൽസിലെ മസ്ജിദ് തഖ്‌വയിലാണ് സംഭവം. തന്റെ വാഹനത്തിൽ തോക്കുണ്ടെന്ന് വ്യാജ അവകാശവാദം ഉന്നയിച്ച് വിശ്വാസികളെ ഭീഷണിപ്പെടുത്തിയ 33-വയസ്സുകാരനെതിരെ ആരാധനാലയത്തിൽ അതിക്രമിച്ചു കയറിയതിനും പൊതുശല്യം ഉണ്ടാക്കിയതിനും ക്വീൻസ്‌ലൻഡ് പോലീസ് കേസെടുത്തു.

പള്ളിക്ക് പുറത്ത് വിശ്വാസികളുടെ പാദരക്ഷകൾ കണ്ടതോടെയാണ് യുവാവ് അകത്തേക്ക് അതിക്രമിച്ചു കയറിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തന്റെ കൈവശം എകെ-47 തോക്കുണ്ടെന്ന് ഇയാൾ ആക്രോശിച്ചെങ്കിലും ഇയാളുടെ പക്കൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പിന്നീട് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ പിടികൂടിയ പോലീസ് മെയ് 22-ന് കോടതിയിൽ ഹാജരാക്കും. ആർക്കും ശാരീരികമായി പരിക്കേറ്റിട്ടില്ലെങ്കിലും പള്ളിയുടെ വിശുദ്ധിയെയും സുരക്ഷയെയും ബാധിക്കുന്ന ഗൗരവകരമായ സംഭവമാണിതെന്ന് ഓസ്‌ട്രേലിയൻ നാഷണൽ ഇമാംസ് കൗൺസിൽ പ്രതികരിച്ചു.

ഓസ്‌ട്രേലിയയിൽ മുസ്ലിം ജനവിഭാഗങ്ങൾക്കെതിരെയുള്ള വിദ്വേഷം വർദ്ധിച്ചുവരുന്നതിൽ കൗൺസിൽ പ്രസിഡന്റ് ഇമാം ഷാദി അൽസുലൈമാൻ ശക്തമായ ആശങ്ക രേഖപ്പെടുത്തി. മുൻപും ഈ പള്ളിക്ക് നേരെ വിദ്വേഷ ചുവരെഴുത്തുകളും നാസി ചിഹ്നങ്ങളും ഉപയോഗിച്ചുള്ള അധിക്ഷേപങ്ങളും ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ മേഖലകളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ഉണ്ടാകുന്ന വിഭജനപരമായ പ്രസ്താവനകളാണ് ഇത്തരത്തിലുള്ള വിദ്വേഷ പ്രവർത്തനങ്ങൾക്ക് വളമിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ ബ്രിസ്ബേൻ ഇസ്ലാമിക് കോളേജിന് നേരെ ഭീഷണി സന്ദേശം ലഭിച്ചതും ഗോൾഡ് കോസ്റ്റിലെ പള്ളിയിൽ ബോംബ് ഭീഷണി ഉണ്ടായതും ഇതിനോടൊപ്പം ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊതുജനങ്ങൾക്ക് നിലവിൽ മറ്റ് ഭീഷണികൾ ഇല്ലെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *