കുർണൂൽ: ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലയിൽ മന്ത്രാലയത്തിന് സമീപം തീർത്ഥാടകർ സഞ്ചരിച്ച വാഹനവും സിമന്റ് മിക്‌സിംഗ് ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ 2:45 ഓടെ മന്ത്രാലയം മണ്ഡലിലെ ചിലകലദോണ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്.
കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബൊലേറോ വാഹനമാണ് അപകടത്തിൽപ്പെട്ടത്. മന്ത്രാലയത്തിലെ ശ്രീ രാഘവേന്ദ്ര സ്വാമി മഠത്തിൽ ദർശനം നടത്താനായി പോവുകയായിരുന്നു ഇവർ. എതിർദിശയിൽ നിന്ന് വന്ന സിമന്റ് ടാങ്കറുമായി വാഹനം നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പോലീസ് സംശയിക്കുന്നു. ടാങ്കർ ലോറി തെറ്റായ ദിശയിലൂടെ അമിതവേഗതയിൽ വന്നതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

