ഹിമന്ത വിശ്വ ശർമ അസം മുഖ്യമന്ത്രിയായി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്തു. ഗുവാഹത്തിയിലെ ഖാനാപാര വെറ്ററിനറി കോളജ് മൈതാനത്ത് നടന്ന ചടങ്ങിൽ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ അസം നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെയാണ് പുതിയ മന്ത്രിസഭ രൂപീകരിച്ചത്.
അസം രാഷ്ട്രീയ ചരിത്രത്തിൽ കോൺഗ്രസേതര നേതാവായി തുടർച്ചയായി രണ്ടാം തവണ മുഖ്യമന്ത്രിയാകുന്ന ആദ്യ വ്യക്തിയാണ് ഹിമന്ത ബിശ്വ ശർമ്മ. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം 126 അംഗ നിയമസഭയിൽ 102 സീറ്റുകൾ നേടി രണ്ടിൽ മൂന്നിലധികം ഭൂരിപക്ഷം സ്വന്തമാക്കിയിരുന്നു. ബിജെപി 82 സീറ്റുകളും സഖ്യകക്ഷികളായ എജിപിയും ബിപിഎഫും 10 സീറ്റുകൾ വീതവും നേടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജനാഥ് സിംഗ് അടക്കമുള്ള ദേശീയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
ഹിമന്ത ബിശ്വ ശർമ്മയ്‌ക്കൊപ്പം അജന്ത നിയോഗ്, അതുൽ ബോറ, രഞ്ജീത് കുമാർ ദാസ്, രമേശ്വർ തെലി, ചരൺ ബോറോ എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെയും സഖ്യകക്ഷികളുടെയും പ്രതിനിധിത്വം ഉറപ്പാക്കിയാണ് മന്ത്രിസഭയുടെ പ്രാഥമിക രൂപീകരണം നടന്നത്.

