ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി പടർത്തുന്ന അമേരിക്ക-ഇറാൻ സംഘർഷത്തിന് ശാശ്വത പരിഹാരം കാണാനുള്ള നിർണ്ണായക നീക്കങ്ങൾ ആരംഭിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, മധ്യസ്ഥ ചർച്ചകൾക്കായി പാകിസ്ഥാൻ നയതന്ത്ര സംഘം ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെത്തി.ഇസ്‌ലാമാബാദിൽ നടന്ന ഒന്നാം ഘട്ട ചർച്ചകൾ ഫലപ്രദമായില്ലെങ്കിലും, അയൽരാജ്യം എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് ഇറാനെ ചർച്ചാ മേശയിലെത്തിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. നിലവിലെ വെടിനിർത്തൽ പ്രയോജനപ്പെടുത്തി എത്രയും വേഗം അമേരിക്കയുമായി ചർച്ചകൾ തുടങ്ങണമെന്ന് പാക് സംഘം ആവശ്യപ്പെടും. രണ്ട് ദിവസത്തിനുള്ളിൽ ഇറാനുമായി ചർച്ച തുടങ്ങുമെന്ന് പ്രസിഡന്റ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.ആണവ വിഷയത്തിൽ ധാരണയിലെത്തിയാൽ ഇറാനു വലിയ സാമ്പത്തിക അവസരങ്ങൾ നൽകുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും വ്യക്തമാക്കിയിട്ടുണ്ട്. യുറേനിയം ശേഖരം കൈമാറാനും ആണവ പദ്ധതികളിൽ നിന്ന് പിന്നോട്ട് പോകാനും ഇറാൻ തയ്യാറാകുമോ എന്നതാണ് സമാധാന ചർച്ചകളുടെ പ്രധാന കടമ്പ. അങ്ങനെ സംഭവിച്ചാൽ ഇറാൻ നേരിടുന്ന കടുത്ത സാമ്പത്തിക ഉപരോധങ്ങൾ അമേരിക്ക നീക്കം ചെയ്തേക്കും.പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള വലിയൊരു ചുവടുവെപ്പായാണ് പാക് സംഘത്തിന്റെ സന്ദർശനത്തെ നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്. ഈ വാരാന്ത്യത്തോടെ ചർച്ചകൾ സംബന്ധിച്ച് നിർണ്ണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.
പശ്ചിമേഷ്യയിൽ സമാധാന പ്രതീക്ഷ; അമേരിക്ക-ഇറാൻ ചർച്ചകൾക്കായി പാക് സംഘം ടെഹ്‌റാനിൽ

