സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അക്രമി. തന്റെ ബാഗിൽ ഒളിപ്പിച്ചു കടത്തിയ തോക്കുകളുമായി രണ്ട് ക്ലാസ് മുറികളിലേക്ക് കയറിയ വിദ്യാർഥി അവിടെയുണ്ടായിരുന്നവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അക്രമിയായ വിദ്യാർഥിയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇയാൾ സ്വയം വെടിവെച്ച് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഇയാളുടെ പിതാവിന്റെ തോക്കുകളാണ് അക്രമത്തിന് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു. സംഭവത്തിൽ പരിക്കേറ്റ 13 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇതിൽ ചിലരുടെ നില ഗുരുതരമാണ്.രണ്ടു ദിവസത്തിനിടെ തുർക്കിയിലെ സ്കൂളുകളിൽ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്. കഴിഞ്ഞ ചൊവ്വാഴ്ച സാൻലിയുർഫ പ്രവിശ്യയിലെ ഒരു ഹൈസ്കൂളിൽ പൂർവ്വവിദ്യാർഥി നടത്തിയ വെടിവയ്പിൽ 16 പേർക്ക് പരിക്കേറ്റിരുന്നു. സാധാരണഗതിയിൽ ഇത്തരം അക്രമസംഭവങ്ങൾ കുറവായ തുർക്കിയിൽ അടുത്തടുത്ത ദിവസങ്ങളിലുണ്ടായ ഈ ദുരന്തങ്ങൾ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
തുർക്കിയിൽ സ്കൂളിൽ വെടിവയ്പ്: ഒൻപത് പേർ കൊല്ലപ്പെട്ടു

