കല്പറ്റ: വയനാടൻ കാപ്പി കൃഷിക്ക് പുതിയ ഉണർവ്വേകിക്കൊണ്ട് 25 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന കേരളാ കാലാവസ്ഥാ പ്രതിരോധ കാർഷിക നവീകരണ പദ്ധതിക്ക് (കേര) വയനാട്ടിൽ തുടക്കമാകുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം പ്രതിസന്ധിയിലായ കാപ്പി കർഷകരെ പിന്തുണയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി കാപ്പി കർഷകർക്ക് ഹെക്ടറിന് ഒരു ലക്ഷത്തി പതിനായിരം രൂപ വീതം ധനസഹായം നൽകും.
പദ്ധതിയിലൂടെ ജില്ലയിലെ പരമ്പരാഗത കാപ്പിത്തോട്ടങ്ങളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനും ആധുനിക കൃഷിരീതികൾ പരിചയപ്പെടുത്താനുമുള്ള വിപുലമായ പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. വയനാട്ടിലെ കാപ്പി കൃഷിയുടെ തനത് ഗുണനിലവാരം നിലനിർത്തിക്കൊണ്ട് കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാൻ ഈ സാമ്പത്തിക സഹായവും നവീകരണ പദ്ധതിയും സഹായിക്കുമെന്നാണ് വിലയിരുത്തൽ

