തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ വൈകുന്നതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ അണികൾക്കിടയിൽ പ്രതിഷേധവും പരിഹാസവും ശക്തമാകുന്നു. വെറും 14 ദിവസത്തെ തീവ്ര പ്രചാരണം കൊണ്ട് 140 മണ്ഡലങ്ങളിൽ പോരടിച്ച് 102 സീറ്റുകൾ നേടിയെടുക്കാൻ സാധിച്ച നേതൃത്വത്തിന്, മൂന്ന് നേതാക്കളിൽ നിന്ന് ഒരാളെ മുഖ്യമന്ത്രിയായി കണ്ടെത്താൻ പത്ത് ദിവസം വേണ്ടി വരുന്നത് കടുത്ത അപഹാസ്യമാണെന്നാണ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാനത്ത് ഭരണസ്തംഭനം തുടരുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലുൾപ്പെടെ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശം കെടുത്തുന്ന രീതിയിലാണ് ഹൈക്കമാൻഡിന്റെയും സംസ്ഥാന നേതാക്കളുടെയും നീക്കങ്ങളെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെച്ചൊല്ലിയുള്ള ഗ്രൂപ്പ് തർക്കങ്ങളാണ് തീരുമാനത്തെ ബാധിക്കുന്നത്.
യു.ഡി.എഫ് ഘടകകക്ഷികളും ഈ വൈകലിൽ അതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞു. അടിയന്തരമായി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് സത്യപ്രതിജ്ഞാ നടപടികളിലേക്ക് കടന്നില്ലെങ്കിൽ ജനവിധിക്ക് വിരുദ്ധമായ നീക്കമായി ഇത് മാറുമെന്ന് രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. പത്ത് ദിവസമായിട്ടും അനിശ്ചിതത്വം തുടരുന്നത് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ പ്രവർത്തനങ്ങളെയും പൂർണ്ണമായും ബാധിച്ചിരിക്കുകയാണ്. ഇതിനിടെ, ഹൈക്കമാൻഡ് പ്രതിനിധികൾ ഇന്ന് വൈകുന്നേരത്തോടെ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന സൂചനയുണ്ടെങ്കിലും തർക്കം പരിഹരിക്കപ്പെടുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

